Sat. Apr 20th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു ശനിയാഴ്ചവരെ കനത്തമഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പുതിയൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്നു വെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ശനിയാഴ്ച രാത്രിയോടെ മഴയുടെ ശക്തി കുറയുമെന്നാണ് ഒരു സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ചില കാലാവസ്ഥ നിരീക്ഷകരും അറിയിക്കുന്നത്.

അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽകണ്ട്, ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, നിലവിൽ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി മഴപെയ്യുന്നത് പ്രളയദുരിതം രൂക്ഷമാകാനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ, അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. മുൻവര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ ശക്തിപ്രാപിച്ചതാണ് പ്രളയത്തിനിടയാക്കിയത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പുതിയ ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് അറിയാനാവും.

മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ, 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *