Fri. Mar 29th, 2024
ജമ്മു :

കാശ്മീരിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക്. കശ്‍മീരിൽ എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് അമരുകയാണ്. എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പ്രതീതിയാണ് താഴ്വരയിലെങ്ങും. ശ്രീനഗറിലും കശ്മീർ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിയോടെയാണ് ഗവർണർ സത്യപാൽ മാലിക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചിടാനും അധികൃതർ നിർദ്ദേശം നൽകി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കർശന നിർദ്ദേശം നൽകി. അധിക സൈനിക വിന്യാസത്തിനും കനത്ത സുരക്ഷയ്ക്കും ‌പിന്നാലെ കശ്മീരിൽ അസാധാരണ നടപടികളാണു കേന്ദ്രം സ്വീകരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്നിരുന്നു. അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സർക്കാർ നീക്കം പ്രതിപക്ഷം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കാഷ്മീർ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അമിത് ഷാ ഇതിന് മറുപടിയുമായി ലോക്‌സഭയില്‍ സംസാരിക്കുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.ബി.ജെ.പി അംഗങ്ങള്‍ക്കായി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബാ മുഫ്തിയും ഒമർ അബ്ദുള്ളയും അടക്കമുള്ള പ്രമുഖ നേതാക്കളെയെല്ലാം കാരണം ഒന്നും വെളിപ്പെടുത്താതെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയാണ്. സി.പി.എം ജമ്മു കശ്മീർ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ യുമായ മുഹമ്മദ് യൂസഫ് തരിഗാമി, മുതിർന്ന കോൺഗ്രസ് നേതാവും ബന്ദിപ്പോറ എം.എൽ. എയുമായ ഉസ്മാൻ മജീദ്, ജമ്മു കശ്‍മീർ പീപ്പിൾ കോൺഫറൻ‌സ് നേതാവ് സജാദ് ലോൺ എന്നിവരും വീട്ടുതടങ്കലിലാണ്. കനത്ത സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തി തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീരിൽ നിന്ന് മടങ്ങിപോകാൻ ഉത്തരവുണ്ട്. ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ താരവും ഉപദേശകനായ ഇർഫാൻ പഠാനോടും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരിശീലകർ, സെലക്ടർമാർ ഉൾപ്പടെയുള്ളവരോടും ഉടൻ സംസ്ഥാനം വിടാൻ നിർദ്ദേശിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായി അമർനാഥ് തീർത്ഥാടകരോടും തിരികെ പോകാൻ ഗവർണർ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശ്മീരിൽ നടക്കുന്ന സൈനിക വിന്യാസത്തിന്‍റെ തുടർച്ചയാണ് നിലവിലെ നടപടികൾ എന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

ഭരണഘടനയുടെ 35എ, 370 വകുപ്പുകൾ രണ്ടാം മോദി സർക്കാർ എടുത്തുകളയുമോ എന്ന ചർച്ച രാജ്യമെങ്ങും സജീവമാണ്. ബി.ജെ.പി യുടെ പ്രകടന പത്രികയിലുള്ള പ്രഖ്യാപനമാണിത്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണ് 35എ വകുപ്പ്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും ഭൂമി, തൊഴിൽ, സ്കോളർഷിപ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് വകുപ്പാണിത്. ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. എന്നാൽ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ കഴിഞ്ഞ ദിവസം സന്ദർശിച്ച ഒമർ അബ്ദുള്ളയോട് ആർട്ടിക്കിൾ 35എയോ 370ഓ പിൻവലിക്കുക കേന്ദ്രത്തിന്റെ ഉദ്ദേശ്യമല്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.

പുറത്തു നിന്നുള്ളവർക്ക് ബിസിനസ് തുടങ്ങുവാനും മറ്റും കൈമാറ്റം ചെയ്യാനുള്ള വ്യവസ്ഥയാണ് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകളുമുണ്ട്. ഇതുവഴി പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. യുവാക്കൾ ഭീകരവാദത്തിലേക്ക് പോകുന്നത് തടയാൻ ജമ്മു കശ്മീരിൽ തൊഴിൽ ലഭ്യത കൂട്ടേണ്ടതുണ്ടെന്നും സർക്കാർ കരുതുന്നു. ഇതിനു വേണ്ടി ജമ്മുവിന് പൂർണ്ണ സംസ്ഥാന പദവി നൽകി കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി നിലനിർത്തുകയും ചെയ്യുമെന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. ഇങ്ങനെ വന്നാൽ സ്വാഭാവികമായും ആർട്ടിക്കിൾ 370യും ആർട്ടിക്കിൾ 35എയും അസാധുവായിത്തീരും. പക്ഷെ ഈ റിപ്പോർട്ടുകൾക്കൊന്നും സ്ഥിരീകരണമില്ല.

ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. ഒമര്‍ ഒറ്റയ്ക്കല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരും ഒപ്പമുണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ജമ്മുവില്‍ എന്താണു സംഭവിക്കുന്നത്? പാതിരാത്രിയില്‍ യാതൊരു തെറ്റും ചെയ്യാത്ത നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്തിന്. ഭീകരതയ്‌ക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ മുഖ്യധാരാ നേതാക്കളെ ഒപ്പം നിര്‍ത്തണം. അവരെ ശത്രുക്കള്‍ ആക്കിയാല്‍ ആരാണ് അവശേഷിക്കുക? തരൂരിന്റെ ട്വീറ്റില്‍ കുറ്റപ്പെടുത്തുന്നു.

എല്ലാ തിങ്കളാഴ്ചയും പോലെയുള്ള ഒരു ദിവസമായി ഇന്നത്തെ ദിവസത്തെ കണാന്‍ കഴിയില്ലെന്നും കാശ്മീരില്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ് ഈ രാജ്യം മുഴുവന്‍ എന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്.
‘ഒരു രാജ്യം കശ്മീരിലെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുമ്പോള്‍, സെന്‍സെക്‌സ് 400 പോയിന്റുകള്‍ താഴെപ്പോയി. സൈന്യം വടക്കോട്ട് പോകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തെക്കോട്ട് പോകുന്നു.’- എന്നായിരുന്നു പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ പ്രതികരണം.

എന്നാൽ കശ്മീരിൽ പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് ബോളിവുഡ് താരം അനുപം ഖേർ പറയുന്നത്. സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ബിജെപി അനുഭാവി കൂടിയായ താരം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *