Thu. Apr 25th, 2024
ന്യുയോര്‍ക്ക്:

ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു . ആണവ യുദ്ധത്തെ തടയുന്ന കരാറിന്‍റെ കാലാവധി കഴിയുന്നതും അത് പുതുക്കുവാൻ തയ്യാറാകാത്തതും ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു.

ആഗോളതലത്തില്‍ ആണവ വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുകയാണ്. 1987ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ നിലവിൽ വന്നത്, അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ റീഗൻ, റഷ്യൻ പ്രസിഡന്റ് മൈക്കൽ ഗോർബച്ചേവ് എന്നിവർ ചേർന്നായിരുന്നു കരാറിൽ ഒപ്പുവച്ചത്. 500 മുതൽ 5500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകളുടെ പരീക്ഷണം നിരോധിക്കുന്നതായിരുന്നു കരാറിലെ വ്യവസ്ഥ.

റഷ്യ കരാർ ലംഘിക്കുന്നുവെന്ന ആരോപണം അമേരിക്ക നേരത്തെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ പുതുക്കാനില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചത്. അമേരിക്കൻ തീരുമാനത്തിന് പിന്നാലെ റഷ്യയും കരാറിൽ നിന്ന് പിൻമാറുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

എന്നാൽ, ഭാവിയിൽ മികച്ച കരാറുമായി അമേരിക്കയും, റഷ്യയും മുന്നോട്ട് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. അധികം ദൂരം പോവാൻ കഴിയാത്ത മിസൈലുകൾ ഇല്ലാതാക്കാൻ ഇരുരാജ്യങ്ങളും മുന്നോട്ട് വരണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു. അമേരിക്ക – ചൈനയും പ്രശ്നത്തിലും സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *