Sat. Apr 20th, 2024
അമ്പൂരി :

അമ്പൂരി കൊലക്കേസില്‍ മുഖ്യപ്രതി അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. നൂറുകണക്കിന് നാട്ടുകാരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. അഖിലിനെതിരെ കൂക്കിവിളിയും കല്ലേറുമുണ്ടായി. അതേസമയം, കൊലപ്പെടുത്താനുപയോഗിച്ച കയര്‍ കണ്ടെത്താനാകാതെ പൊലീസ് മടങ്ങി.

ശനിയാഴ്ചയാണ് സൈനികനായ അഖിലും സഹോദരന്‍ രാഹുലും പൊലീസിന്റെ പിടിയിലായത്. കൃത്യത്തിനു ശേഷം ഡല്‍ഹി സൈനിക കേന്ദ്രത്തിലേക്കു ജോലിക്കെന്ന പേരില്‍ പോയതായിരുന്നു അഖില്‍. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെന്നു പൊലീസിനു അറിവു ലഭിച്ചു. ഇതിനിടെ ഇയാള്‍ രണ്ടു ദിവസം മുന്‍പ് വീട്ടിലേക്കു വിളിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. താന്‍ ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്നും നാട്ടിലെത്തി പൊലീസിനു മുന്നില്‍ ഹാജരാകുമെന്നായിരുന്നു ഫോണിലൂടെയുള്ള മറുപടി.തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് അഖിലിനെ പിടികൂടിയത്.

അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്റെ തീരുമാനം. മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛന്‍ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്.എന്നാല്‍ പിന്നീട് അച്ഛന് കൊലയില്‍ പങ്കില്ലെന്നാണ് മൊഴി നല്‍കിയെങ്കിലും പൊലീസ് അത് വിശ്വസിക്കുന്നില്ല

അഖിലും രാഹുലും ചേര്‍ന്ന് കഴുത്തു ഞെരിച്ചാണ് രാഖിയെക്കൊന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്തതുകൊണ്ടാണ് രാഖിയെ കൊന്നതെന്നാണ് അഖിലിന്റെ മൊഴി. രാഖിയും അഖിലും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *