Fri. Apr 19th, 2024
ചെന്നൈ:

 

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി. രോഗിയുടെ രക്തം നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. 25 ലക്ഷം രൂപയും വീടുമാണ് യുവതിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. തമിഴ്‌നാട്ടിലാണ് 24 കാരിയായ യുവതിക്ക് എച്ച്.ഐ.വി. പോസിറ്റീവ് രക്തം നല്‍കിയത്.

സംഭവം വിവാദമായതോടെ മധുര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരായ അപ്പാ സ്വാമിയും മുത്തു കുമാറും ചേര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും യുവതിയുടെ ആദ്യത്തെ കുട്ടിയുടെയും അക്കൗണ്ടുകളിലും നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഇതിന് പുറമെ 450 സ്വകയര്‍ ഫീറ്റില്‍ രണ്ടുമുറികളുള്ള വീടും യുവതിക്ക് നിര്‍മ്മിച്ച് നല്‍കണമെന്നും ഉത്തരവിലുണ്ട്.

2018- ഡിസംബര്‍ മൂന്നിനാണ് സത്തൂര്‍ സ്വദേശിയായ യുവതി ചികിത്സയ്ക്കായി ശിവകാശിയില്‍ എത്തുന്നത്. യുവതി ഇവിടെ വെച്ച് രക്തം സ്വീകരിച്ചിരുന്നു. എന്നാല്‍ യുവതിക്ക് രക്തം ദാനം ചെയ്ത 19 കാരന്‍ എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെയാണ് യുവതിക്കും എച്ച്.ഐ.വി. പകര്‍ന്നതായി തിരിച്ചറിഞ്ഞത്.

എച്ച്.ഐ.വി. ബാധിതനായ യുവാവ് പിന്നീട് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ജനുവരി 17- ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന് എച്ച്.ഐ.വി. ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *