ലിയോണ്‍:
ഫ്രാൻസിലെ പാർക് ഒളിമ്പിയാക് ലിയോണൈസ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി അമേരിക്ക ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് അമേരിക്കൻ വനിതകൾ ലോകകപ്പിൽ മുത്തമിടുന്നത്.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു തകർപ്പൻ ഫോമിലുള്ള മേഗൻ റെപീനയാണ് അമേരിക്കയ്ക്കു ലീഡ് നൽകിയത്. റെപീനയുടെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്. 69-ാം മിനിറ്റിൽ റോസെ ലവെല്ലെയുടെ ഗോൾ കൂടിയായതോടെ ഓറഞ്ച് പടയുടെ പതനം പൂർത്തിയായി.
മത്സരത്തിലടുനീളം പന്തടക്കത്തിലും പാസിംഗിലും മികവു പുലര്‍ത്തിയ അമേരിക്ക ആദ്യ കിരീടം തേടിയെത്തിയ നെതര്‍ലന്‍ഡ്സിനെ നിഷ്പ്രഭരാക്കി.
മത്സരത്തിലാകെ അമേരിക്ക എട്ടു കോര്‍ണറുകള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സിന് രണ്ട് കോര്‍ണറുകള്‍ മാത്രമാണ് ലഭിച്ചത്. 1991, 1999, 2015 ലോകകപ്പുകളിലാണ് അമേരിക്ക ഇതിന് മുമ്പ് കീരിടം നേടിയത്.തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഹോളണ്ട് അമേരിക്കയോടു തോൽക്കുന്നത്.