ലീഡ്സ്:
അവസാന മത്സരവും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമതായി രാജകീയമായി തന്നെ ഇന്ത്യ ലോകകപ്പിലെ റൌണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.
ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരം ആസ്ത്രേലിയ തോറ്റതോടെ ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാർ ആയി. സെമി ഫൈനലിൽ ന്യൂസീലൻഡ് ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. മറ്റൊരു സെമിയിൽ ആസ്ത്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.
ഈ ലോകകപ്പിലെ അഞ്ചാം സെഞ്ച്വറി നേടി ബാറ്റിംഗ് വിസ്മയമായി മാറിയ രോഹിത് ശർമ്മയുടെയും, ലോകകപ്പിലെ ആദ്യ സെഞ്ച്വറി കുറിച്ച കെ.എൽ. രാഹുലിന്റെയും ബാറ്റിംഗ് കരുത്തിലാണ് ശ്രീലങ്കയെ ഇന്ത്യ കീഴടക്കിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് എടുത്തത്. ലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു. കരുണരത്ന (10), പെരേര (18), ഫെർണാണ്ടോ (20), മെൻഡിസ് (3) എന്നിവർ 12 ഓവർ പൂർത്തിയാവും മുമ്പ് പവലിയനിലെത്തി.
എയ്ഞ്ചലോ മാത്യൂസിന്റെ (113) സെഞ്ചുറിയുടേയും തിരിമന്നെയുടെ (53) അർധ സെഞ്ചുറിയുടേയും ബലത്തിലാണ് ലങ്ക മികച്ച സ്കോർ സ്വന്തമാക്കിയത്. 12 ഓവറിൽ നാലിന് 55 റൺസ് എന്ന നിലയിൽ തകർന്ന ലങ്കയെ മുൻ ക്യാപ്റ്റൻ മാത്യൂസും തിരിമന്നയും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരുടേയും കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യക്കായി ബുംമ്ര മൂന്നു വിക്കറ്റെടുത്തപ്പോൾ കുൽദീപ്, ജഡേജ, കുമാർ, പാണ്ഡ്യ എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ തകർപ്പൻ ഫോമിലായിരുന്നു. തുടക്കം മുതൽ കത്തിക്കയറിയ ഇന്ത്യൻ ഓപ്പണിംഗ് സഖ്യം ലങ്കയെ നിലം തൊടീച്ചില്ല. മലിംഗയുൾപ്പെടെ ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത്-രാഹുൽ സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 189 റൺസ് ആണ് അടിച്ചുകൂട്ടിയത്.
തന്റെ ആറാം ലോകകപ്പ് സെഞ്ചുറി കണ്ടെത്തിയ രോഹിത് ലോക റിക്കാർഡ് സ്വന്തമാക്കുകയും ചെയ്തു. ഒരു ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറിയെന്ന റിക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ രോഹിത് പുറത്തായി. 94 പന്തിൽ 14 ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
രോഹിതിനു പിന്നാലെ രാഹുലും തന്റെ കന്നി സെഞ്ചുറി തികച്ചു. 118 പന്തിൽ 11 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. രാഹുൽ പുറത്തായ ശേഷം ക്രീസിലെത്തിയ പന്ത് (4) പെട്ടെന്നു തന്നെ പുറത്തായെങ്കിലും ക്യാപ്റ്റൻ കോഹ്ലിയും (34*) ഹാർദിക് പാണ്ഡ്യയും (7*) കൂടുതൽ പരിക്കേൽക്കാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ലോകകപ്പിലെ അവസാന ലീഗ് പോരാട്ടത്തിൽ ഇതിനോടകം സെമിയിലെത്തിയ ആസ്ത്രേലിയയെ ദക്ഷിണ ആഫ്രിക്ക 10 റൺസിന് തോൽപ്പിച്ചതോടെ ആസ്ത്രേലിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു,
50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 325 റൺസിന്റെ വിജയലക്ഷ്യമായിരുന്നു ദക്ഷിണ ആഫ്രിക്ക ഉയർത്തിയത്. 100 റൺസെടുത്ത ഡ്യൂപ്ലെസിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 95 റൺസ് എടുത്ത വാൻ ഡെർ ഡുസൺ ഡ്യൂപ്ലെസിക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ അർധ സെഞ്ചുറി നേടിയ ഡി കോക്കിന്റെ പ്രകടനവും 34 റൺസ് എടുത്ത മാർക്രമിന്റെ പ്രകടനവും ആഫ്രിക്കൻ സ്കോറിന് തുണയായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേലിയ അവസാന ഓവറിൽ 315ന് എല്ലാവരും പുറത്തായി . ആസ്ത്രേലിയക്ക് വേണ്ടി 122 റൺസ് എടുത്ത ഡേവിഡ് വർണറിന്റെ സെഞ്ച്വറി പ്രകടനം പാഴായി. 69 പന്തിൽ 85 റൺസ് എടുത്ത വിക്കറ്റു കീപ്പർ കാരെ മികച്ച പിന്തുണ നൽകി. മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതോടെ ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ മൂന്നാം ജയം സ്വന്തമാക്കി.