Thu. Apr 25th, 2024

കൊല്‍ക്കത്ത:

ഡോക്ടർമാരുടെ സമരവും, രാഷ്ട്രീയ ആക്രമണങ്ങളും മൂലം ബംഗാളിലെ ജനജീവിതം ദുഷ്കരമാകുന്നു. രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ കൊൽക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നു ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ സർക്കാർ ഡോക്ടര്‍മാര്‍ പണിമുടക്കിലാണ് . മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു വില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണി മുടക്ക് ആരംഭിച്ചത്.

സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ബംഗാളിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി 300 ഡോക്ടർമാർ രാജിവച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഇപ്പോൾ ഈ സമരം ഡൽഹിയിലെ എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിലേക്ക് വ്യാപിച്ചിരിക്കുന്ന കാഴ്ചയാണ്. തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഐ.എം.എ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇടപെട്ടു കേന്ദ്രത്തിൽ നിയമനിർമാണം നടത്തണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ആവശ്യം.

പ്രശസ്ത നടിയും സംവിധായികയുമായ അപർണ സെൻ ഉൾപ്പടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധ സൂചകമായി സംസ്ഥാന സർക്കാരിന്റേതായ ഒരു അവാർഡും സ്വീകരിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു.

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ബംഗാളില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിക്കാനും ഇടയായി. സമരം തീര്‍ക്കാന്‍ നടപടി എടുക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയും, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനും ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു കുലുക്കമില്ല. ബംഗാളിനെ വർഗ്ഗീയമായി വിഭജിക്കാന്‍ ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയാണ് സമരമെന്നും ഇത് ന്യൂനപക്ഷവിരുദ്ധസമരമാണെന്നും ആരോപിച്ച് തിരിച്ചടിക്കുകയാണ് മമതാ ബാനര്‍ജി.

സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയണമെന്നും മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. തീരുമാനമെടുക്കാന്‍ നാല് മണിക്കൂര്‍ സമയമാണ് മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.

അതിനിടെ, അഭിമാന പ്രശ്നമായി എടുത്ത് പ്രശ്നം വഷളാക്കരുതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മമതയോട് അഭ്യർഥിച്ചു. പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് പകരം സമരത്തിൽ പ്രവേശിച്ച ഡോക്ടർമാർക്ക് മമത അന്ത്യശാസനം നൽകിയതാണ് സ്ഥിതി ഇത്തരത്തിൽ വഷളാക്കിയത്. രാജ്യത്തെ എല്ലാ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നു ഹർഷവർധൻ പറഞ്ഞു. ഡോക്ടർമാർ പ്രതീകാത്മക സമരം നടത്തി തങ്ങളുടെ കടമ നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതോടൊപ്പം തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂലും ബി.ജെ.പി യും തമ്മിലുള്ള ചോരക്കളി തുടരുകയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വമ്പൻ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. ഇതോടെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാൽ അടിച്ചമർത്തപ്പെട്ടിരുന്ന സി.പി.എം ഉൾപ്പടെയുള്ള പാർട്ടിയിലുള്ളവർ വ്യാപകമായി ബി.ജെ.പി യിൽ എത്തുകയും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളുമാണ് സംസ്ഥാന വ്യാപകമായി അരങ്ങേറുന്നത്.

തിങ്കളാഴ്ച ഒരു ബിജെപി പ്രവർത്തകന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി. ഹൗറയിലെ സർപോത ഗ്രാമത്തിലാണ് സമതുൽ ഡോളു എന്ന ബി.ജെ.പി പ്രവർത്തകനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അറ്റ്ചാതാ ഗ്രാമത്തിൽ ഒരു ആർ.എസ്.എസ് പ്രവർത്തകനെ കൊന്ന്‌ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് കൂടുതൽ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം തൃണമൂലുകാർ ഒരു സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. 26കാരനായ തൃണമൂല്‍ പ്രവര്‍ത്തകന്‍ ഖയാം മൊല്ല സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് മരിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തൃണമൂല്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പരക്കെ സംഘർഷം ഉണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *