ജയ്‌പൂർ:
ആര്‍.എസ്.എസ് ബന്ധങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഇറക്കിവിട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്താണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ നിന്നാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് നീക്കിയത്.
അതേസമയം, അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന്റെ ഈ നടപടി വിവാദത്തിനും തിരികൊളുത്തി. കടുത്തഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാറിന് ദീന്‍ ദയാല്‍ ഉപാദ്ധ്യായയെ പേടിയാണെന്നും ബി.ജെ.പി. പരിഹസിച്ചു. അതേസമയം, മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ ടാലന്റ് സെര്‍ച്ച് പരീക്ഷാ ടെസ്റ്റില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് വെറുതെ ചേര്‍ക്കുകയായിരുന്നെന്നും അതിനാലാണ് പേര് നീക്കിയതെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസാര വിശദീകരിച്ചു.