Thu. Apr 25th, 2024
#ദിനസരികള്‍ 778

 

ഒരു വര്‍ഷത്തിനു ശേഷം നാം വീണ്ടും നിപ ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്നാല്‍ ഭയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ തവണ നമുക്ക് അനുഭവപ്പെട്ട അത്ര തീവ്രത ഇത്തവണയില്ലെന്നതാണ് വസ്തുത. കാവലായും കരുതലായും സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു തരത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിച്ചു കൊള്ളുമെന്ന വിശ്വാസം നമുക്ക് വളരെ അധികം മനോബലം നല്കുന്നുണ്ട്. മാത്രവുമല്ല കഴിഞ്ഞ തവണ ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളുമേറ്റു വാങ്ങിക്കൊണ്ട് എത്ര ശ്ലാഘനീയമായ വിധത്തിലാണ് നാം നിപയെ നേരിട്ടതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നിപ്പയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭയവും ഇത്തവണ ഏറെയൊന്നും നമ്മെ അലട്ടുന്നില്ല. എന്നാലും നാം നിപക്കെതിരെ കടുത്ത ജാഗ്രത പുലര്‍‌ത്തേണ്ടതുണ്ട്.

ഇത്രയൊക്കെ എഴുതുമ്പോഴും നിപ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്ന വസ്തുത നാം കാണാതിരിക്കരുത്. എന്നാല്‍ നിപ സ്ഥിരീകരിച്ചുവെന്ന പേരില്‍ നമ്മുടെ മാധ്യമങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഭയവും പരിഭ്രാന്തിയും വളരെയേറെ പ്രതിഷേധാര്‍ഹമാണ്. മീഡിയ വണ്‍ പോലെയുള്ള ചാനലുകള്‍ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും തങ്ങള്‍ക്കു മാത്രമായി നിപ്പ സ്ഥിരീകരിച്ച വാര്‍ത്ത ലഭിച്ചു എന്നും മറ്റുമൊക്കെ പ്രചരിപ്പിച്ചത് നോക്കുക. ജനത ഇത്രയധികം പരിഭ്രാന്തരായി കഴിയുമ്പോഴും റേറ്റ് കൂട്ടുന്നതിന്റെ കുറുക്കു വഴികളാണ് നമ്മുടെ ചാനലുകള്‍ ആലോചിക്കുന്നതെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയാനാണ്. എത്ര ഉത്തരവാദിത്തമില്ലായ്മയാണ് മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പ്രകടിപ്പിക്കുന്നതെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.

കഴിഞ്ഞ തവണ നമുക്കുണ്ടായ അനുഭവങ്ങളില്‍ നിന്നും നിപയെക്കുറിച്ചും അതു പകരുന്ന വഴികളെക്കുറിച്ചുമൊക്കെ ധാരാളം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതൊക്കെ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ വിതരണം ചെയ്തിട്ടുമുണ്ട്. പോരെങ്കില്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍‌ട്രോള്‍ റൂമുകള്‍ ജനങ്ങളുടെ ആശങ്കയകറ്റാനായി പ്രവര്‍ത്തിക്കുന്നുമുണ്ട്. അതുകൊണ്ട് നമുക്കുണ്ടാകുന്ന സംശയങ്ങള്‍ അത്തരം സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ദുരീകരിക്കുവാനാണ് ശ്രമിക്കേണ്ടത്. അതോടൊപ്പം തന്നെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയില്ലെന്ന് നാം ഓരോരുത്തരും കര്‍ശനമായും തീരുമാനിക്കണം. അങ്ങനെ പ്രചരിപ്പിക്കുന്നവരെ കേട്ടു നിന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കരുത്.

മുറിവൈദ്യന്മാരേയും അവരുടെ നെടുങ്കന്‍ പ്രഭാഷണങ്ങളേയും മുതലെടുപ്പിന് അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പൊതു സമൂഹത്തില്‍ അക്കൂട്ടരുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. നമ്മുടെ തന്നെ നിയമ വ്യവസ്ഥിതിയുടെ പോരായ്മയാണ് ഇവര്‍ ഇങ്ങനെ തഴച്ചു വളരാന്‍ ഇടയാക്കിയതെങ്കിലും നാം ആവശ്യത്തിന് ജാഗ്രത പുലര്‍ത്തിയാല്‍ മുറിവൈദ്യന്മാരും അവരുടെ പിന്നണിക്കാരും പത്തി മടക്കുക തന്നെ ചെയ്യും.

അതുകൊണ്ട് നിപയെക്കുറിച്ച് ലഭ്യമായ ഒരു ലഘുവിവരണമാണ് ഇന്നത്തെ ദിനസരിയില്‍ നാം വായിക്കുക. സര്‍ക്കാര്‍‌ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നവയാണ് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ എന്ന് പ്രത്യേകമായി സൂചിപ്പിക്കട്ടെ. കൂടുതലായി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം സമീപിക്കുക. ഇനി വായിക്കുക:-

നിപ വൈറസ് അറിയേണ്ടതെല്ലാം

 

നിപ വൈറസ്

 

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍

 

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗ സ്ഥിരീകരണം

 

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

 

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

·വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

· രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

· വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക.

· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക.

· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രിതികള്‍:

· സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.

· രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

· നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

· രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക.

· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

 

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.

· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം.

പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

· ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

· മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക.

· ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

· മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക.

· മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

· മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.

· മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.
പൊതുജനങ്ങളുടെ സംശയങ്ങള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ പരിഹരിക്കുവാന്‍ എന്‍.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകള്‍: 0471 2552056, 1056 (ടോള്‍ഫ്രീ)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *