Sat. Apr 20th, 2024
കൊച്ചി:

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന് ഇനി പുതിയ പേര്. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സി.എസ്.ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്റെ പുതിയ നാമം എന്നാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും പ്രത്യേക മതത്തിന്റെ കീഴിലുള്ള ബാങ്കിങ് സ്ഥാപനം ആണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെ ഇടപാടുകൾക്കുള്ള അവസരങ്ങള്‍ നഷ്ടമായേക്കാം എന്ന് കണ്ടാണ് ബാങ്കിന്റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്റെ ആസ്ഥാനം തൃശ്ശൂര്‍ തന്നെ ആയിരിക്കും എന്നാണ് സൂചന.

മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്റെ പേര് നേരത്തെ മാറ്റിയ അതേ മാതൃക പിന്തുടർന്നാണ് സിറിയന്‍ ബാങ്കിന്റെ പേരും മാറ്റുന്നത്. രത്നാകര്‍ ബാങ്കിനെ ആർ.ബി.എൽ ബാങ്ക് എന്നാണ് പേര് മാറ്റിയത്. സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തായച്ചിട്ടുണ്ട്. ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ ‘ഫെയര്‍ഫാക്സ്’ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നതിനും അനുമതി തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *