Thu. Apr 25th, 2024
ന്യൂഡല്‍ഹി:

നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ്. ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പുറത്തുവിട്ടു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു മുന്‍പ് വിദേശത്തുനിന്ന് മൂന്നു സീരിസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് എത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് റോ പ്രധിനിധി കൂടിയായ രാഹുല്‍ രത്രേക്കര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ് ഈ പണം വീതിച്ചു നല്‍കിയത്. വിദേശത്തു നിന്ന് പ്രിന്റ് ചെയ്തു വന്ന മൂന്നു സീരീസുകളുടെ ഒരു ലക്ഷം കോടി രൂപ വീതം നോട്ടുകളാണ് ഇത്തരത്തില്‍ വീതിച്ചത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണിലാണ് ഇടപാടുകള്‍ നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയക്കാരും വ്യവസായികളും ഈ ഗോഡൗണിലെത്തി നോട്ടുകള്‍ മാറ്റി വാങ്ങിപ്പോവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് നോട്ട് കൈമാറ്റങ്ങള്‍ നടന്നത്. നോട്ട് മാറ്റി നല്‍കല്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കപില്‍ സിബല്‍ പറയുന്നു. റിസര്‍വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നായി 26 പേരെയാണ് പുതുതായി നിയമിച്ചത്. 320 കോടി രൂപ വരെ ഒറ്റയടിക്ക് മാറ്റി നല്‍കി. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ ഗോഡൗണ്‍ പ്രധാന കേന്ദ്രമാക്കി നടന്ന ഇടപാടിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം.

ആര്‍.ബി.ഐയിലെ കറന്‍സി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രത്രേക്കര്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയുള്ള കറന്‍സി ശരിക്കും ആറുമാസം മുന്‍പു അച്ചടിച്ചതായിരുന്നുവെന്നും കപില്‍ സിബല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *