ന്യൂഡൽഹി:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) റിപ്പോ നിരക്കിൽ 25% ബേസിക് പോയിന്റ് കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറയും. ഇതിന്റെ ഫലമായി ഭവന-വാഹന-സ്വകാര്യ വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയാൻ സാധ്യതയുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. ഭൂരിപക്ഷം സാമ്പത്തിക ശാസ്ത്രജ്ഞരും വിപണി വിദഗ്‌ദ്ധരും ആർ.ബി.ഐ. നിരക്ക് കുറയ്ക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. വളർച്ചാ നിരക്ക് കുറയുന്നതും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയുമാണ് നിരക്ക് കുറയ്ക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം നിലവിലെ സ്ഥിതിയിൽ വാണിജ്യ ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കില്ലെന്നും സൂചനയുണ്ട്.
വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്.