Tue. Apr 16th, 2024
മിസോറാം:

മദ്യം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ല് മിസോറാം നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കി. ഭരണത്തിൽ വന്നയുടനെ, മിസോ നാഷനൽ ഫ്രന്റ് അങ്ങനെയൊരു നിയമം പാസ്സാക്കുമെന്നു വാഗ്ദാനം നൽകിയിരുന്നു.

ഈ നിയമം അനുസരിച്ച്, ഇതിലെ ആക്ടിന്റെയോ, ചട്ടങ്ങളുടെയോ നിബന്ധനകൾ അനുസരിച്ചു നൽകപ്പെടുന്ന, ലൈസൻസോ പെർമിറ്റോ ഇല്ലാത്ത ഒരാൾക്കുപോലും മദ്യം ഇറക്കുമതി ചെയ്യാനോ കയറ്റുമതി ചെയ്യാനോ, കടത്തുവാനോ പാടുള്ളതല്ല. മദ്യം ഉണ്ടാക്കാൻ പാടുള്ളതല്ല. മദ്യം ഉണ്ടാക്കാനായി യാതൊരു തരത്തിലുമുള്ള പാത്രങ്ങളോ, വസ്തുക്കളോ, കെമിക്കലുകളോ കൈവശം വയ്ക്കാനോ, ഉപയോഗിക്കാനോ പാടുള്ളതല്ല. ബ്രൂവറികളോ, ഡിസ്റ്റിലറികളോ, ബോട്ട്ലിങ് പ്ലാന്റോ, വെയർഹൌസുകളോ നടത്താൻ പാടുള്ളതല്ല. മദ്യം കുടിക്കാനും പാടില്ല.

ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളിൽ ഏതെങ്കിലും ലംഘിച്ചാൽ അഞ്ചു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിയ്ക്കേണ്ടി വരും. ഒരു ലക്ഷം രൂപയോളം പിഴയും നൽകേണ്ടിവരും.

ബില്ല് പാസ്സായെന്നും, ഉടനെത്തന്നെ മിസോറാം ഒരു മദ്യനിരോധിത സംസ്ഥാനമായി മാറുമെന്നും മിസോറാം മുഖ്യമന്ത്രി സോറാംതാങ പറഞ്ഞു. ഈ ബില്ലിന് ഇനി ഗവർണ്ണറുടെ അംഗീകാരം വേണമെന്നും, ഇന്ത്യൻ സേനയേയും, പാരാമിലിട്ടറി സേനയേയും നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യം സംഭരിച്ചിട്ടുവെച്ചിട്ടുള്ള വെയർഹൌസ് ഉടമകളും, വില്പനക്കാരും, ക്ലബ്ബുകൾ, സർക്കാർ ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മദ്യം വിളമ്പാനുള്ള ലൈസൻസ് നേടിയിട്ടുള്ളവരും, അവർ സംഭ രിച്ചുവെച്ചിരിക്കുന്ന മദ്യം മാർച്ച് 31 നു മുൻപ് നശിപ്പിച്ചുകളയണമെന്ന് മിസോറാം സർക്കാർ കുറച്ചുനാളുകൾക്കുമുൻപ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. 2019 ഏപ്രിൽ 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക.

Leave a Reply

Your email address will not be published. Required fields are marked *