Fri. Mar 29th, 2024
തിരുവനന്തപുരം:

സസ്‌പെന്‍ഷനില്‍ കഴിയുന്ന, ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഐ.പി.എസ്. സ്ഥാനം രാജിവയ്ക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനും ചേരുന്നതോടെ ചാലക്കുടിയില്‍ ഇത്തവണ ശക്തമായ മത്സരമാകും അരങ്ങേറുക.

അഴിമതി വിരുദ്ധ പ്രതിച്ഛായയും, സംസ്ഥാനത്തെ ഏറ്റവും ശക്തനായ പൊലീസ് ഉദ്യോഗസ്ഥനെന്ന പരിവേഷവും ജേക്കബ് തോമസിന് അനുകൂല ഘടകങ്ങളാണ്. രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ഇതിനുമുന്‍പ് ചിന്തിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജനസേവനം മാത്രമായിരുന്നു മനസ്സിൽ. എന്നാല്‍ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവില്‍ സര്‍വീസ് ഏറെ ആഗ്രഹിച്ച്‌ ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ, ഉന്നത സി.പി.എം. നേതാക്കള്‍ക്കും, ഐ.എ.എസ്. ഉന്നതര്‍ക്കുമെതിരെ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തിയതോടെയാണ്, ജേക്കബ് തോമസിനെതിരെ പിണറായി സര്‍ക്കാര്‍ തിരിഞ്ഞത്. ആദ്യം വിജിലന്‍സ് സ്ഥാനത്തു നിന്നും നിര്‍ബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയില്‍ നിന്നും മാറ്റുകയും ചെയ്തു. ഇതിനു ശേഷം, സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടുകയായിരുന്നു. ബാര്‍ കോഴ അടക്കമുള്ള അഴിമതികളില്‍ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്, ഓഖി ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ആദ്യ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച്‌ ആറു മാസത്തിനു ശേഷം വീണ്ടും സസ്പെന്‍ഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്പെന്‍ഷന്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിനും പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *