Fri. Mar 29th, 2024
കൊച്ചി:

അണക്കെട്ടുകള്‍ നേരത്തെ തുറന്നിരുന്നെങ്കില്‍ പ്രളയദുരിതം കുറഞ്ഞേനെയെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്‌ഗിൽ. കഴിഞ്ഞ ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ അണക്കെട്ടുകള്‍ തുറക്കാമായിരുന്നു. അണക്കെട്ടുകള്‍ നിറയ്‌ക്കേണ്ടത് മണ്‍സൂണ്‍ അവസാനത്തോടെയാവണം. ജൂലായ് അവസാനമല്ല. നേരത്തെ തുറന്നുവിട്ടിരുന്നെങ്കില്‍‘ ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ പ്രളയത്തിന്റെ നിരപ്പ് കുറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ‘നുവാല്‍സി’ല്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പശ്ചിമഘട്ട സംരക്ഷണത്തിന് തന്റെ നേതൃത്വത്തിലുള്ള സമിതി വിശദമായ നിര്‍ദേശങ്ങളാണ് നല്‍കിയത്. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെ ജനങ്ങളുടെ അഭിപ്രായത്തിന് മുന്‍ഗണന നല്‍കിയിരുന്നു. ഇത് വിവാദമായതോടെ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടും ഒരിക്കല്‍പ്പോലും അദ്ദേഹം തന്നെ വിളിച്ചില്ലെന്നും മാധവ് ഗാഡ്‌ഗിൽ പറഞ്ഞു.

ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കരുത്. തെറ്റായ വിവരങ്ങളുടെ മേല്‍ കെട്ടിപ്പൊക്കിയതാണ് ആ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. വി.എസ്. വിജയന്‍, ഡോ. ജേക്കബ് ജോസഫ്, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *