Thu. Apr 18th, 2024
തിരുവനന്തപുരം:

പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്ത് പകരാൻ മറ്റൊരു ഉപഗ്രഹം കൂടി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനു വേണ്ടി (ഡി.ആര്‍.ഡി.ഒ) “എമിസാറ്റ്” എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. മാർച്ച് 21 നാകും വിക്ഷേപണം ഉണ്ടാകുകയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാര്‍ വി. ശിവന്‍ അറിയിച്ചു. ജനുവരിയില്‍ ഡി.ആര്‍.ഡി.ഓയ്ക്കു വേണ്ടി മൈക്രോസാറ്റ് ആര്‍ എന്ന ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിരുന്നു.

420 കിലോ ആണ് ഉപഗ്രഹത്തിന്റെ ഭാരം. പി.എസ്.എല്‍.വിയുടെ പുതിയ പതിപ്പാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുക. നാലു റോക്കറ്റ് ബൂസ്റ്ററുകളുള്ള പി.എസ്.എല്‍.വി റോക്കറ്റാണ് ഇത്തവണ ഉപയോഗിക്കുക. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും കെ. ശിവന്‍ പറഞ്ഞു.
പ്രതിരോധ രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ എമിസാറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

എമിസാറ്റിനൊപ്പം വിക്ഷേപണത്തിന് 28 ഉപഗ്രഹങ്ങള്‍ കൂടി ഉണ്ടാകും. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പി.എസ്.എല്‍.വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് കൊണ്ടുവരും. ഇവിടെയാണ് ബാക്കി 28 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. തുടര്‍ന്ന 485 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ച് മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും പുതിയ സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി) റോക്കറ്റ് ഉപയോഗിച്ചാവും ഈ റോക്കറ്റുകളുടെ വിക്ഷേപണം. റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി.ആര്‍.ഡി.ഓയുടെ എമിസാറ്റ് തന്നെയാണ്. ഐ.എസ്.ആര്‍.ഒ സമാനമായ രണ്ട് പ്രതിരോധ ഉപഗ്രഹങ്ങള്‍ കൂടി ജൂലായ് മാസത്തോടുകൂടി വിക്ഷേപിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *