Sat. Apr 20th, 2024
മലപ്പുറം:

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കു നേരെ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോളേജ് ക്യാംപസ്സിൽ പോസ്റ്റര്‍ പതിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദ്, ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസ് വീണ്ടും തിങ്കളാഴ്ച്ച പരിഗണിക്കും.

ഇന്നലെ വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത ശേഷം, രാത്രി പത്തരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരമാണ്, മാവോവാദി അനുകൂലികളെന്ന് ആരോപിച്ച് കേസെടുത്തത്. കാശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളജ് കാമ്പസ്സിൽ പതിച്ചെന്നു പരാതി ലഭിച്ചതിനാല്‍, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പോസ്റ്റര്‍ പതിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കോളേജില്‍ ആരംഭിച്ച റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന കൂട്ടായ്മയുടെ പേരിലാണ് കാമ്പസ്സിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കശ്മീരികള്‍ക്ക് എതിരെയുള്ള, സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക എന്ന പരാമര്‍ശം മാത്രമാണ് പോസ്റ്ററിലുള്ളതെന്നാണ്, വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇവരുടെ ഫേസ്ബുക്ക് പേജുകളില്‍, പോസ്റ്ററിന്റെ ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു. ഇതില്‍ സംഘപരിവാരത്തിനെതിരായ പ്രതിഷേധം മാത്രമാണുള്ളത്. നേരത്തേ, എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന റിന്‍ഷാദ് ഈയിടെയാണ്, റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍.എസ്എസ്സിനെതിരെ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *