Tue. Apr 16th, 2024
കൊച്ചി:

മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ. പൊതുതാത്പര്യഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കോടതി, നിര്‍മ്മാണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്ത്, കെട്ടിടം പണിയാന്‍ പഞ്ചായത്തിന് അധികാരം ഇല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വാദം.

കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാര്‍ക്കിംഗിനായി നല്‍കിയിരുന്ന പ്രദേശത്ത് പഞ്ചായത്തിനു കെട്ടിടം പണിയാന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്. ഇതോടെ ഹര്‍ജിയില്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, എം.എല്‍.എ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.

ദേവികുളം എല്‍.എല്‍.എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചു പേരെ എതിര്‍കക്ഷികളാക്കി, സര്‍ക്കാര്‍, ഹൈക്കോടതിയില്‍ ഹരജി നല്‍കി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സര്‍ക്കാരിനു വേണ്ടി ഹരജി സമര്‍പ്പിച്ചത്. നിര്‍മ്മാണം വിലക്കിയിരുന്നതാണെന്നും പണികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ഹര്‍ജിക്കാരനൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഇനി ഒരുമിച്ചാകും പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *