Thu. Apr 25th, 2024

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. സ്റ്റാർ സ്‌ട്രൈക്കർ സെർജിയോ അഗ്വിറോ നേടിയ ഹാട്രിക്ക് മികവിൽ ആയിരുന്നു സിറ്റിയുടെ തകർപ്പൻ വിജയം. കളിയുടെ 4, 80 മിനിറ്റുകളിൽ റഹിം സ്റ്റെർലിംഗും സിറ്റിക്കായി ചെൽസി വല കുലുക്കി.

1991 നു ശേഷമുള്ള ചെല്‍സിയുടെ ഏറ്റവും വലിയ ലീഗ് പരാജയം ആണിത്. 91 ല്‍ നോട്ടിന്‍ഹാം ഫോറസ്റ്റിനോട് 7-0 നായിരുന്നു ചെൽസി പരാജയപ്പെട്ടത്. ഇതോടെ മൗറീസിയോ സാറിയുടെ ചെൽസി പരിശീലക സ്ഥാനം തുലാസിലായി.

ഈ ജയത്തോടെ ലിവർ പോളിനെ മറികടന്നു മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് വന്നു.
ലീഗിലെ മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ 3–0 നു തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. യുണൈറ്റഡിന് വേണ്ടി പോൾ പോഗ്ബ ഇരട്ടഗോൾ നേടി.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ അത്രയും പോയിന്റുമായി ലിവര്‍പൂള്‍ ഗോൾ ശരാശരിയിൽ രണ്ടാമതായി. 60 പോയിന്റോടെ ടോട്ടനം മൂന്നാം സ്ഥാനത്തും 51 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. 50 പോയിന്റ് വീതമുളള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തും ചെല്‍സി ആറാം സ്ഥാനത്തുമാണ്.

അതേ സമയം സ്പാനിഷ് ലാ ലീഗയിൽ കരുത്തരായ ബാഴ്‌സലോണയെ അത്‌ലറ്റിക്കോ ബിൽബാവോ ഗോൾ രഹിത സമനിലയിൽ തളച്ചു. തീർത്തും നിറം മങ്ങിയ ബാഴ്‌സ ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ സൂപ്പർ സേവുകളുടെ പിൻബലത്തിലായിരുന്നു തോൽ‌വിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇതുവരെ 23 കളിയിൽ നിന്നും 51 പോയന്റ് നേടിയ ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ആറു പോയിന്റിന് മുന്നിട്ടു നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *