Sat. Apr 20th, 2024

#ദിനസരികള്‍ 655

സീന്‍ 1

രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്. ഹൈ ആംഗിള്‍‌.

വോയിസ് ഓവര്‍ :- കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ആദ്യദിവസങ്ങളിലൊന്നില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിവാദ്യം ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു –

പിണറായിയുടെ ശബ്ദം: “ഉദ്യോഗസ്ഥരായി നീണ്ടകാലം കഴിയുന്നവര്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങളുടെ തീവ്രത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. അത് അവരുടെ കുറ്റമല്ല. മുന്നില്‍ വരുന്ന പല ഫയലുകളിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്ന് ഓര്‍മ്മിക്കണം.

ആ ഫയലില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും അവരില്‍ അപൂര്‍വ്വം ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലില്‍ പ്രതികൂല പരാമര്‍ശം വന്ന് എല്ലാം തകര്‍ന്ന നിലയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വനിതയെപ്പറ്റി പത്രത്തില്‍ വന്നത് എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കേണ്ടത്.”

വോയിസ് – “കേരളം കേട്ട ഏറ്റവും മാനവികതയുള്ള ശബ്ദമാണിത്. ഒരു ജനതയോട് ഭരണാധികാരി കാണിക്കേണ്ട കരുതല്‍ ആ പ്രസ്താവനയിലുണ്ട്. രണ്ടു കൈയും നീട്ടിയാണ് കേരളത്തിലെ ജനത ആ നിലപാടിനെ സ്വാഗതം ചെയ്തത്…”

പ്രതീക്ഷയുടെ പ്രതിഫലനങ്ങളായ ദൃശ്യങ്ങള്‍. ചലനാത്മകത സ്ഫുരിക്കുന്നവ.

വോയിസ് – “എന്നാല്‍ നമ്മുടെ ഭരണചക്രം തിരിക്കുന്ന ഉദ്യോഗസ്ഥരുടെ സമീപനം എന്തായിരുന്നു? അവര്‍ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയോട് എങ്ങനെയാണ് പ്രതികരിച്ചത്?”

Cut to

നിശബ്ദത. ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന്റെ വിദൂര ചിത്രം പതിയെപ്പതിയെ വ്യക്തമാകുന്നു. സ്ക്രീനില്‍ വില്ലേജ് ഓഫീസ് ചക്കിട്ടപ്പാറ എന്നു മാത്രം. പൊടുന്നനെ സ്ക്രീനിന്റെ ഒത്ത നടുക്കലേക്ക് കുടുക്കുമായി ഒരു കയര്‍ വന്നു വീഴുന്നു. തൂങ്ങിച്ചാകാന്‍ എടുത്തു ചാടുമ്പോഴുണ്ടാകുന്ന കനം അനുഭവപ്പെടണം. ഒന്നുലഞ്ഞ കയര്‍ നിശ്ചലമാകുന്നു.

ഒരു വലിയ കടലാസില്‍ നിറുത്താതെ എഴുതിക്കൊണ്ടിരിക്കുന്ന ഒരു പേന. അക്ഷരങ്ങളൊന്നുമില്ല. വരകളുടെ കുരുക്കു മാത്രം. പരസ്പരം കുരുക്കുന്ന കുത്തിവരകള്‍. എന്നാല്‍ പേന ഒരു നിമിഷം പോലും നിശ്ചലമാകുന്നില്ല.

വോയിസ് :- “ഓര്‍മ്മയില്ലേ ജോയ് മാത്യു എന്ന കര്‍ഷകനെ? അയാളാണ് ആ ഓഫീസിന്റെ മുറ്റത്ത് തളര്‍ന്നിരിക്കുന്നത്. സ്വന്തം ഭൂമിക്ക് നികുതിയടയ്ക്കാന്‍ പല തവണ ഈ ഓഫീസില്‍ കയറിയിറങ്ങി. അധികാരത്തിന്റെ ഒരു കണ്ണും അയാളുടെ നേരെ തുറന്നില്ല. ചേര്‍ത്തു പിടിക്കേണ്ട ഒരു കരങ്ങളും അയാളുടെ നേരെ നീട്ടപ്പെട്ടില്ല.

നിയമപരമായി യാതൊരു തടസ്സവും നിലവില്ലാത്തപ്പോഴാണ് വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിക്കാന്‍ തയ്യാറാകാത്തതെന്ന് നാം മനസ്സിലാക്കണം. ഇന്ന് രാത്രി ഒമ്പതു മണിക്ക് ഇതേ ഓഫീസില്‍ അയാള്‍ ഒരു കഷണം കയറിനെ അഭയം പ്രാപിച്ചു കൊണ്ടു തൂങ്ങി നിന്നാടും… കുറച്ചു നാളുകളിലേക്ക് കുറ്റക്കാരനായ വില്ലേജ് ഓഫീസര്‍ തന്റെ ജോലിയില്‍ നിന്നും മാറ്റി നിറുത്തപ്പെടും……. പിന്നീട് അടുത്തൊരു ഓഫീസില്‍ അയാള്‍ തന്റെ വഴക്കങ്ങളെ ഒരു മാറ്റവും കൂടാതെ പിന്തുടരും…

നാളെ കേരളം ഇയാളുടെ ഈച്ചയരിക്കുന്ന ശരീരത്തെക്കുറിച്ചും ഉദ്യോഗസ്ഥന്മാരുടെ തെമ്മാടിത്തരത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും…. വില്ലേജ് അധികാരികള്‍ ഒരു മടിയും കൂടാതെ അയാളുടെ ഭൂമിയുടെ നികുതി സ്വീകരിക്കും….. എല്ലാത്തിനും ഇന്നു രാത്രി ജോയ് മാത്യു മരിക്കണമെന്നു മാത്രം…

പശ്ചാത്തലത്തില്‍ പിണറായിയുടെ ശബ്ദം – “ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കേണ്ടത്………….”

പേനയുടെ തുമ്പ് വളഞ്ഞ് കയറാകുന്നു. ആ കയറില്‍ കര്‍ഷകന്‍ തൂങ്ങിക്കിടന്നാടുന്നു.

സീന്‍ രണ്ട്.

സര്‍ക്കാര്‍ ഓഫീസിന്റെ വൈഡ് ഷോട്ട്.

ചെറുപ്പക്കാരിയും സുന്ദരിയുമായ ഉദ്യോഗസ്ഥ / ഉദ്യോഗസ്ഥന്‍. കേന്ദ്രീകരിക്കപ്പെടുന്ന പ്രകാശം. മൊബൈലില്‍ ശ്രദ്ധ.

റിവേഴ്സ് ആംഗിള്‍.

ആരോ മുരടനക്കുന്ന ശബ്ദം. അയാള്‍ ശ്രദ്ധിക്കുന്നില്ല. വീണ്ടും ശബ്ദം.. അലോസരപ്പെടുത്തിയതാര് എന്ന ഭാവത്തോടെ മുഖമുയര്‍ത്തുന്ന.. എന്താ എന്ന ചോദ്യത്തില്‍ വിദ്വേഷം…

മറുപടി … പെന്‍ഷന്റെ അപേക്ഷ…

ഓ.. പേരെന്ത്…

കിഴക്കേച്ചാലില്‍ ഔതക്കുട്ടി…

ഒരു കൈയ്യില്‍ മൊബൈലു പിടിച്ചുകൊണ്ട് മറുകൈയിലെ ചൂണ്ടു വിരല്‍ മാത്രം ഉപയോഗിച്ചു കൊണ്ട് കീ ബോര്‍ഡില്‍ കുത്തി സമയമെടുത്ത് ആവശ്യമായ ഡാറ്റ ചോദിക്കുന്നു…

സര്‍ട്ടിഫിക്കറ്റ്സ്… അയാള്‍ അപേക്ഷകനു നേരെ കൈനീട്ടുന്നു..

കുറച്ചു പേപ്പറുകള്‍ അയാള്‍ക്കു നേരെ നീട്ടപ്പെടുന്നു..അയാള്‍ പേപ്പറുകള്‍ പരിശോധിക്കുന്നു.. അല്പ സമയത്തിനു ശേഷം..

ഇതിപ്പോ നിങ്ങളുടെ പേര് ഒന്നില്‍ കിഴക്കേച്ചാലില്‍ ഔതക്കുട്ടിയെന്നും മറ്റേതില്‍ വെറും ഔതക്കുട്ടിയുമാണല്ലോ…

അയ്യോ സാറേ…

വില്ലേജ് ഓഫീസില്‍ നിന്നും വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റു വാങ്ങിച്ചേച്ചു വാ.. അപേക്ഷകന്റെ നേരെ നീട്ടിയെറിയപ്പെടുന്ന പേപ്പറുകള്‍ … നിലത്തു വീണു ചിതറുന്നു.. അതു പെറുക്കിയെടുക്കുന്ന ക്ഷീണിച്ചതും നേര്‍ത്തതുമായ വിരലുകള്‍ .. അവ വിറയ്ക്കുന്നുണ്ട്…

വോയിസ് …

പശ്ചാത്തലത്തില്‍ പിണറായിയുടെ ശബ്ദം – “ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കേണ്ടത്………….”

നല്ല പ്രകാശം. നിയമസഭ. ചലനങ്ങള്‍. വളരെ വ്യക്തമായും കൃത്യമായുമുള്ള ചലനത്തിന്റെ ദൃശ്യങ്ങള്‍ .. വളരെ വൃത്തിയും വെടിപ്പുമുള്ള രാജകീയമായ അന്തരീക്ഷം…. 14 03 2018 ന് കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൊടുത്ത മറുപടിയുടെ വിശദമായ ദൃശ്യങ്ങള്‍. ഓരോ വകുപ്പുകള്‍ക്കു കീഴിലുമുള്ള ഫയലുകള്‍ വ്യക്തമായി കാണിക്കപ്പെടണം..

വോയിസ് – “നമ്മുടെ ഭരണസിരാകേന്ദ്രമാണ്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തെക്കുറിച്ച് നക്ഷത്ര ചിഹ്നമിട്ട 329 ആം നമ്പര്‍ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുകയാണ്. ഓരോ വകുപ്പുകളിലും ഇനം തിരിച്ച് അദ്ദേഹം മറുപടി നല്കുന്നുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.

2014 ല്‍ നാലു ലക്ഷത്തോളം ഫയലുകളായിരുന്നു കെട്ടിക്കിടന്നിരുന്നത്. എന്നാല്‍ അദാലത്തുകള്‍ വഴി വളരെയേറെ മാറ്റങ്ങള്‍ വരുത്താനായിട്ടുണ്ടെന്നും അതു തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു…. ചില ഗ്രാഫുകള്‍. അവ കൃഷിയിടത്തിനു കുറുകെ വരച്ചവയാകണം. ചോരയോടുന്ന ഞരമ്പുകളായിരിക്കണം വരകള്‍.

വീണ്ടും പിണറായിയുടെ സെക്രട്ടറിയേറ്റ് പ്രസംഗം. “ അഴിമതി രഹിതവും സുതാര്യവുമായ ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിന് നിങ്ങളുടെയെല്ലാം കലവറയില്ലാത്ത പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളിൽ സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകും എന്നു കൂടി സൂചിപ്പിക്കട്ടെ…”

പിണറായിയുടെ ശബ്ദത്തെ പിന്തള്ളിക്കൊണ്ട് ഉച്ചത്തിലുള്ള ചിരി…. ക്ലോക്കിന്റെ നിരന്തരമായ ടിക് ടിക് ശബ്ദം. മേശപ്പുറത്ത് കേരളത്തിന്റെ ചിഹ്നം ആലേഖനം ചെയ്ത വിരിയില്‍ കിടക്കുന്ന ചീട്ടുകളില്‍ ഏറ്റവും മുകളില്‍ ഇസ്പേഡ് ഗുലാന്‍… തുരുപ്പെന്താ എന്ന ചോദ്യം.. ഗുലാനെ ക്രോസു ചെയ്തു കൊണ്ട് ഏഴാം കൂലി മേശപ്പുറത്തടിക്കുന്നു. ഉയരുന്ന പൊടിപടലം. നിറുത്താതെ ചിരി.. സീന്‍ ഇരുളുന്നു.

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *