Thu. Apr 18th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടിംഗ് യന്ത്രങ്ങളുടെ അപാകത തുറന്നു കാണിച്ച് യു എസ് ഹാക്കറും ഇന്ത്യന്‍ ‘ഇവിഎം’ രൂപകല്‍പ്പനയില്‍ പങ്കാളിയുമായിരുന്ന സയ്‌ദ് ഷൂജ. ലണ്ടനില്‍ വെച്ചു നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഷൂജ തന്‍റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

2014 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഷൂജ ആരോപിക്കുന്നത്. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും അദ്ദേഹം പറയുന്നു.

2014 ലെ ഇലക്ഷനിലാണ് ബി ജെ പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്. ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്‌ദ് ഷൂജ, തനിക്കു നേരെ ഹൈദരാബാദില്‍ വെച്ച്‌ ആക്രമണം നടന്നതായും പറയുന്നു. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞ ഷൂജ മുഖം മിക്കവാറും മറച്ചാണ് സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍ യൂറോപ്പ് ചാപ്റ്റര്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലാണ് ഷുജ തന്‍റെ വെളിപ്പെടുത്തല്‍ നടത്തിയത്.

2014 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള വെളിപ്പെടുത്തലിനു പുറമേ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകം, കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം, എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദിന്റെ കൊലപാതകം തുടങ്ങിയ കാര്യങ്ങളിലേക്ക് കൂടി സയ്‌ദ് ഷൂജയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്ര തിരിമറിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ വെടിയേറ്റ് മരിച്ചത് എന്നാണ് ഷൂജ പറയുന്നത്. ഈ തിരിമറിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പ്രമുഖനായൊരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇവര്‍ പറഞ്ഞിരുന്നെന്നും, ദിവസേന ചാനല്‍ ചര്‍ച്ചയില്‍ രാത്രി ഒച്ചയിടുന്ന ഒരാളാണ് അയാളെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു.

2014 ലെ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിച്ചതിനെക്കുറിച്ച്‌ ഗൗരി ലങ്കേഷിനോട് പറഞ്ഞിരുന്നു. ഹാക്കിംഗിന്റെ മുഴുവന്‍ വിവരങ്ങളും അവരുമായി പങ്കുവച്ചു. ഇത് വാര്‍ത്തയായി പ്രസിദ്ധീകരിക്കാമെന്ന് അവര്‍ സമ്മതിക്കുകയുംചെയ്തു. അട്ടിമറി സംബന്ധിച്ച‌് താന്‍ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനിരിക്കെയാണ‌് ഗൗരി ലങ്കേഷ‌് കൊല്ലപ്പെട്ടതെന്നും ഷൂജ പറയുന്നു. ഇവിഎം മെഷീനില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയെക്കുറിച്ച്‌ ഗൗരി ലങ്കേശ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

കൂടാതെ ഈ തട്ടിപ്പ് അറിയാമായിരുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രിയായി ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രക്കാരനായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതെന്നും അന്വേഷണം നടത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദ് എഫ് ഐ ആര്‍ സമര്‍പ്പിക്കുന്ന ഘട്ടമായപ്പോഴേക്ക് ആത്മഹത്യ ചെയ്തതെന്നും ഷൂജ പറയുന്നു. അന്നത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷര്‍ ആയിരുന്ന വി.എസ് സമ്പത്തിന് വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം നടക്കുന്നതിനെ കുറിച്ച് അറിയാമായയിരുന്നെന്നും ഷൂജ വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് മെഷീനില്‍ തിരുമറി നടത്തിയാണ് ബി ജെ പി അധികാരത്തിലെത്തിയതെന്നും ദില്ലിയില്‍ ഇതിന് സാധിക്കാത്തത് കാരണമാണ് ബി ജെ പിക്ക് അധികാരത്തിലെത്താന്‍ കഴിയാതിരുന്നതെന്നും സയിദ് ഷൂജ വ്യക്തമാക്കി.

അതേ സമയം ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുണ്ടെയുടെ മരുമകനും എന്‍ സി പി നേതാവുമായ ധനഞ്ജയ് മുണ്ടെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗോ (റോ) സുപ്രീംകോടതി ജഡ്ജിയോ സംഭവം അന്വേഷിക്കണമെന്നാണ് ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മെയ് 26 ന് മോദി അധികാരമേറ്റതിനൊപ്പം ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റ ഗോപിനാഥ് മുണ്ടെ ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ മൂന്നിനാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ സിഗ്നലില്‍ മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

എന്തു ചെയ്താലും ക്രമക്കേടു നടത്താന്‍ പറ്റാത്ത വോട്ടിംഗ് യന്ത്രവും ഇലക്‌ട്രോണിക്സ് കോര്‍പറേഷനില്‍ (ഇ.സി.ഐ.എല്‍) തയ്യാറാക്കിയിരുന്നതായി പറയുന്ന ഷൂജ ക്രമക്കേട് ആരോപിക്കുന്നവര്‍ക്കു മുന്നില്‍ തിരഞ്ഞെടുപ്പു കമ്മീഷൻ ഇതാണു പ്രദര്‍ശിപ്പിക്കാറുള്ളത് എന്നും കൂട്ടിച്ചേര്‍ത്തു. ക്രമക്കേട് നടത്താന്‍ സാങ്കേതിക സഹായം നല്‍കിയതു റിലയന്‍സ് കമ്യൂണിക്കേഷന്‍സാണെന്നും ഇതിനായി രാജ്യത്തിന്റെ പല ഭാഗത്തായി 9 കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും ഷുജ ആരോപിച്ചു. ഡാറ്റ എന്‍ട്രി എന്ന പേരില്‍ തങ്ങളെക്കൊണ്ടു ചെയ്യിക്കുന്നത് ക്രമക്കേടിനുള്ള കാര്യങ്ങളാണെന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്കു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് 2014 ല്‍ 201 സീറ്റുകള്‍ നഷ്ടമായത് ക്രമക്കേട് മൂലമാണെന്നും ഷുജ വാദിക്കുന്നു. എങ്ങനെയാണ് ക്രമക്കേട് നടത്തുന്നതെന്നു കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നോട് അന്വേഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങള്‍ രൂപകല്‍പ്പനചെയ്യാന്‍ 2009 നും 2014 നും ഇടയില്‍ തെരഞ്ഞെടുപ്പ‌് കമ്മീഷനെ ഷുജ സഹായിച്ചിരുന്നു. ഈ സമയത്ത‌് ചില രാഷ‌്ട്രീയപ്പാര്‍ട്ടികള്‍ യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ കഴിയുമോ എന്നന്വേഷിച്ച‌് സമീപിച്ചിരുന്നതായി അദ്ദേഹം പറയുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിക്കാന്‍ കഴിയുമെന്ന‌് ബി ജെ പിക്ക‌് അറിയാമായിരുന്നു.

2014 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഇത‌് വ്യാപകമായി ഉപയോഗപ്പെടുത്തി. ഗുജറാത്ത‌്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലൂം അട്ടിമറി നടന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ ബി ജെ പി നടത്തുന്ന അട്ടിമറി അറിഞ്ഞ‌് തങ്ങള്‍ ഇടപെട്ടതുകൊണ്ടാണ‌് രാജസ്ഥാന്‍, ഛത്തീസ‌്ഗഢ‌്, മധ്യപ്രദേശ‌് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെട്ടതെന്നും ഷൂജ പറയുന്നു.

വോട്ടിംഗ് യന്ത്രത്തിനെതിരായ ആരോപണങ്ങളെത്തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന വോട്ട് രസീത് സംവിധാനത്തിലും (വിവിപാറ്റ്) ക്രമക്കേട് സാധ്യമാണെന്ന് അദ്ദേഹം പറയുന്നു. ഇലക‌്ട്രോണിക‌് വോട്ടിംഗ്  യന്ത്രങ്ങള്‍ ഹാക്ക‌് ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിട്ട ഷൂജ പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക‌് മറുപടിയും നല്‍കി. കോണ്‍ഗ്രസ‌് നേതാവ‌് കപില്‍ സിബലും പരിപാടിയില്‍ പങ്കെടുത്തു.

അതേ സമയം വെളിപ്പെടുത്തല്‍ നടത്തിയ ഹാക്കര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതേ സമയം വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീന്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സൂക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന ആരോപണം നിഷേധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക വിദഗ്ദ്ധനും രംഗത്ത് വന്നു.

വോട്ടിംഗ് യന്ത്രങ്ങള്‍ ഒറ്റയൊറ്റയായ ഉപകരണങ്ങളാണ്. ഇവയ്ക്ക് വയര്‍ലെസ് ഉപകരണങ്ങളിലൂടെ വിവരങ്ങള്‍ സ്വീകരിക്കാനോ നല്‍കാനോ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുഖ്യ സാങ്കേതിക വിദഗ്ദ്ധരിലൊരാളായ ഡോ. രജത് മൂണ പറഞ്ഞു. ഭിലായി ഐ.ഐ.ടി ഡ‍യറക്ടറും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക വിദഗദ്ധരുടെ കമ്മിറ്റിയിലെ അംഗവുമാണ് അദ്ദേഹം.

മെയ്മാസം പകുതിയോടെയാണ് ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക. മാര്‍ച്ച് മാസം ആദ്യ വാരത്തില്‍ തന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് അടുത്തു വന്ന സാഹചര്യത്തിലാണ് ‘ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍’ യൂറോപ്പ് ചാപ്റ്റര്‍ ഇത്തരത്തില്‍ ഒരു ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 2004 മുതലാണ്‌ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രം പ്രാബല്യത്തില്‍ വരുന്നത്. കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പടെ ഉള്ളവര്‍ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നേരത്തെ രംഗത്ത് വന്നിരുന്നു.

ക്രമക്കേട് എങ്ങനെയെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ഗ്രേറ്റര്‍ കൈലാസ് എം.എല്‍.എയും ഇലക്‌ട്രോണിക്സ് എന്‍ജിനീയറുമായ സൗരഭ് ഭരദ്വാജ് 2017 ല്‍ നിയമസഭയില്‍ ഉദാഹരണസഹിതം വിശദീകരിച്ചിരുന്നു. നിയമസഭ വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രമേയവും പാസാക്കി. എന്നാല്‍ അന്ന് 5 പേജ് വിശദീകരണക്കുറിപ്പാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ മറുപടിയായി ഇറക്കിയത്.

വോട്ടിംഗ് യന്ത്രം സംബന്ധിച്ച കേസുകള്‍ വിവിധ ഘട്ടങ്ങളിലായി അഞ്ചു ഹൈക്കോടതികളില്‍ പരിഗണനയ്ക്കു വന്നു. മദ്രാസ് (2001), കേരളം (2002) ഡല്‍ഹി, കര്‍ണാടക, ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് (മൂന്നും 2004) എന്നിവിടങ്ങളിലെല്ലാം വിധി വോട്ടിംഗ് യന്ത്രത്തിന് അനുകൂലമായിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വോട്ടിംഗ് യന്ത്രത്തിനെതിരെ എല്ലാ പാര്‍ട്ടികളും പരാതിപ്പെട്ടിട്ടുണ്ട് എന്നതാണ് ചരിത്രം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ എല്‍. കെ. അഡ്വാനി തന്നെ സംശയം ഉന്നയിച്ചു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തെ അന്ന് അരുണ്‍ ജയ്റ്റ്ലിയും പിന്താങ്ങി. 2014 ല്‍ കോണ്‍ഗ്രസ്, 2017 ല്‍ ബി.എസ്.പി, എസ്.പി, ആം ആദ്മി നേതാക്കളും രംഗത്തുവന്നു. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് സാധ്യമല്ല എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമക്കേട് തെളിയിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികൾക്ക് നേരത്തെ കമ്മീഷന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു.

മോദി സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന 20,000 കോടി രൂപയുടെ അഴിമതിയില്‍ ഏറ്റവും വലിയ ഗുണഭോക്താക്കളായ കമ്പനിക്ക് ഇന്ത്യയില്‍ വിതരണം ചെയ്ത വോട്ടിംഗ് മെഷീനിന്റെ നിര്‍മ്മാണത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ പുറത്തുവിട്ടിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ നടന്ന 2000 കോടിയുടെ അഴിമതയില്‍ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസും വോട്ടിംഗ് മെഷീന്‍ നിര്‍മാതാക്കളായ ‘മൈക്രോചിപ്പ് ഇങ്കും’ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നതായിരുന്നു റിപ്പോര്‍ട്ട്. ഈ രണ്ടു കമ്പനികളുടെയും ഉടമസ്ഥര്‍ ഏകദേശം ഒന്നാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വടക്കെ അമേരിക്കയിലെ ബാര്‍ബഡോസില്‍ ലിസ്റ്റ് ചെയ്ത ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ഇന്ത്യയില്‍ അഹമ്മദാബാദ്‌ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിനു മുമ്പ് കാര്യമായ ട്രാക്ക് റെക്കോഡുകളൊന്നുമില്ലാത്ത ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് തട്ടിപ്പു കമ്പനിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എണ്ണ പര്യവേഷണം, കണ്‍സള്‍ട്ടിങ് എന്ന പേരില്‍ പൊതു ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ ഈ കമ്പനി കരസ്ഥമാക്കിയെന്നും ആരോപണമുണ്ടായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന് വമ്പന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതില്‍ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ജിയോ ഗ്ലോബല്‍ റിസോഴ്സസ് ഇങ്ക് എന്ന കാനഡയിലുള്ള കലാഗരി കേന്ദ്രീകരിച്ചുള്ള മാതൃകമ്പനിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

അമേരിക്കയിലെ കീ കാപ്പിറ്റല്‍ കോര്‍പ്പ് എന്ന ഫിനാന്‍ഷ്യല്‍ കമ്പനിയുടെ സബ്‌സിഡിയറിയാണ് ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ഇങ്ക്. ഇന്ത്യയിലെ വോട്ടിംഗ് മെഷീന്‍ നിര്‍മിക്കുന്ന മൈക്രോചിപ്പ് ഇങ്കും കീ കാപ്പിറ്റല്‍ കോര്‍പ്പിന്റെയും ഉടമസ്ഥര്‍ ഏകദേശം ഒന്നാണെന്നാണ് നാസ്ഡാക്കില്‍ കമ്പനികള്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. വിദേശ ഇന്ത്യക്കാരനായ സ്റ്റീവ് സങ്കിയാണ് ഇതിന്റെ ഉടമസ്ഥന്‍.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മെക്രോചിപ്പുകള്‍ നല്‍കുന്നതിനൊപ്പം ഇതിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യുന്നതും മൈക്രോചിപ്പ് ഇങ്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനോ ഇലക്ട്രോണിക് കോര്‍പ്പറേഷനോ ഈ പ്രോഗ്രാം റീഡ് ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ഇത് സീല്‍ ചെയ്യുന്നതെന്നും ജനതാ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരുന്നു.

അതേ സമയം കൊല്‍ക്കത്തയില്‍ നടന്ന യുനൈറ്റഡ് ഇന്ത്യ റാലിയിലും തെരഞ്ഞടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരിമറികള്‍ അന്വേഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാലംഗ സംഘത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. നാലംഗ കമ്മിറ്റി വിഷയത്തെക്കുറിച്ച് പഠിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്യും.

വോട്ടിംഗ് മെഷീന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എത്തരത്തിലാണ് അവ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും സംഘം പഠിക്കുമെന്നും തിരിമറികളും ദുരുപയോഗങ്ങളും നിര്‍ത്താനുളള നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞു.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയടക്കം ഗുരുതരമായ ആരോപണങ്ങളാണ് വോട്ടിംഗ് മെഷീന്‍ തിരിമറിയെക്കുറിച്ച് ഉന്നയിച്ചത്. വോട്ടിംഗ് മെഷീന്‍ ഒരു ഭീകരനാണെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രംഗത്തെത്തിയിരുന്നു. വോട്ടിംഗ് മെഷീനെ ഫുട്ബോൾ പോലെ തട്ടിക്കളിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച സുനില്‍ അറോറ ആശങ്കകള്‍ക്ക് ഇടയില്ലാത്ത വിധം വോട്ടിംഗ് മെഷീന്‍ സുരക്ഷിതമാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *