ഇസ്ലാമബാദ്, പാക്കിസ്താൻ
തിരഞ്ഞെടുപ്പിൽ പണമുപയോഗിച്ച് വോട്ടുകൾ വാങ്ങുന്നു എന്ന ആരോപണം നിലനിൽക്കെ പാക്കിസ്താൻ ഇന്ന് സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കും. പാക്കിസ്താനിലെ ഉയർന്ന സഭയാണ് സെനറ്റ്.
ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന 104 അംഗങ്ങളാണ് സെനറ്റിൽ ഉള്ളത്. ഇവരിൽ പകുതി പേർ ഓരോ മൂന്ന് വർഷം കൂടുമ്പോഴും വിരമിക്കുന്നു. പുതിയ സെനറ്റംഗങ്ങളെ ആനുപാതികമായ പ്രാതിനിധ്യത്തിലൂടെ നാഷനൽ അസംബ്ലി തിരഞ്ഞെടുക്കുന്നു.
പാക്കിസ്താൻ പീപ്പിൾസ് പാർട്ടിയിൽ നിന്നുള്ള 20 പേർ ഉൾപ്പെടെ 135 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുതാഹിദ ഖ്വാമി മൂവ്മെന്റ് (എം.ക്യൂ.എം) ഇൽ നിന്നും 14 പേരും പാക്കിസ്താൻ തെഹർകെ ഇൻസാഫിൽ (പി.റ്റി.ഐ) നിന്ന് 13 പേരും പാക് സർസമീൻ പാർട്ടിയിൽ നിന്നും 4 പേരും മത്സരിക്കുന്നു.
ഭരണപ്പാർട്ടിയായ പാക്കിസ്താൻ മുസ്ലിം ലീഗിൽ (പി എം എൽ – എൻ) നിന്നും 23 പേരടക്കം 65 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരിക്കുന്നു.
ഇലക്ഷൻ കമ്മിഷൻ ഓഫ് പാക്കിസ്ഥാൻ (ഇ.സി.പി) പ്രകാരം നാല് പ്രൊവിൻഷ്യൽ, നാഷൻൽ അസംബ്ലി കെട്ടിടങ്ങളിലായാണ് പോളിങ്ങ് നടക്കുക. രാവിലെ 9 ന് തുടങ്ങി വൈകുന്നേരം 4 വരെ നീണ്ട് നിൽക്കും.
പാക്കിസ്താനിലെ രാഷ്ട്രീയ നേതാക്കൾക്കിടയിൽത്തന്നെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പിഴവുണ്ടെന്നും അത് പരിഷ്കരിക്കേണ്ടതുണ്ടെന്നുമുള്ള ധാരണയുണ്ട്.